പരവൂർ: ഇന്ത്യൻ റെയിൽവേയുടെ മുഴുവൻ ബ്രോഡ്ഗേജ് ലൈനുകളുടെയും വൈദ്യുതീകരണം അന്തിമ ഘട്ടത്തിലേക്ക്.റെയിൽവേ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ കണക്കുകൾ പ്രകാരം 99 ശതമാനത്തിലധികം ബ്രോഡ്ഗേജ് പാതകളുടെയും വൈദ്യുതികരണം പൂർത്തിയായി കഴിഞ്ഞു. ശേഷിക്കുന്ന സ്ട്രെച്ചുകളുടെ ഇലക്ട്രിഫിക്കേഷൻ ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ വൈദ്യുതീകരണം സമ്പൂർണമാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ആറു വർഷത്തിൽ വൈദ്യുതീകരണ ജോലികളുടെ വേഗം അസാധാരണമാംവിധം റെയിൽവേ വർധിപ്പിച്ചിരുന്നു.2019 നും 2025 നും മധ്യേ ഇന്ത്യൻ റെയിൽവേക്ക് 33,000 കിലോമീറ്ററിലധികം ബ്രോഡ്ഗേജ് പാത വൈദ്യുതീകരിക്കാൻ സാധിച്ചു. ഇക്കാലയളവിൽ പലയിടത്തും പ്രതിദിനം 15 കിലോമീറ്ററിലധികം ദൂരത്തിൽ ഇലക്ട്രിഫിക്കേഷൻ നടത്തുകയുമുണ്ടായി. ഈ കാലയളവിൽ മാത്രം വൈദ്യുതീകരിച്ച ബ്രോഡ്ഗേജ് പാതയുടെ ആകെ ദൂരം ജർമനിയുടെ മുഴുവൻ റെയിൽവേ ശൃംഖലയ്ക്കും തുല്യമാണ്.
ഇന്ത്യൻ റെയിൽവേയുടെ ട്രാക്ഷൻ വികസനത്തിന്റെ കാര്യക്ഷമതയും വ്യാപ്തിയും എടുത്തുകാട്ടുന്നതാണ് ഈ നേട്ടമെന്നും റെയിൽ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ ബ്രോഡ്ഗേജ് റെയിൽ ശൃംഖല ഏതാണ്ട് പൂർണമായും വൈദ്യുതീകരിച്ച് കഴിഞ്ഞു എന്ന് വേണമെങ്കിൽ വിവക്ഷിക്കാം.
25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 99.2 ശതമാനം വൈദ്യുതീകരണ കവറേജാണ് ഇതിനകം പൂർത്തിയായിട്ടുള്ളത്. നൂറ്റാണ്ടുകളായി റെയിൽവേ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുള്ള ഇതര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ ഈ നേട്ടം വേറിട്ടതാണ്.
ലോകത്തിലെ തന്നെ ഏറ്റവും വലുതും തിരക്കേറിയതുമായ റെയിൽ ശൃംഖലകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേയുടേത്. മുഴുവൻ ബ്രോഡ്ഗേജ് പാതയും വൈദ്യുതീകരിക്കാൻ കഴിയുന്നതോടെ ഡീസലിന്റെ ഉപഭോഗവും പ്രവർത്തന ചെലവും ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് റെയിൽ മന്ത്രാലയത്തിന്റെ പ്രതീക്ഷ. മാത്രമല്ല ട്രെയിൻ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും വേഗതയും ഇതുവഴി ഗണ്യമായി മെച്ചപ്പെടുത്താനും സാധിക്കും. അവസാന ഘട്ട വൈദ്യുതീകരണം കൂടി പൂർത്തിയാകുമ്പോൾ പൂർണമായി വൈദ്യുതീകരിച്ച ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലയായി ഇന്ത്യൻ റെയിൽവേ മാറും.